2011 ജൂലൈ 18, തിങ്കളാഴ്‌ച

താരത്തിന്‍റെ ജാഡ; ചെറ്റത്തരം എഴുതുന്നതിനും ഒരു പരിധി ഇല്ലേഡേയ്?


ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ഞാന്‍ മമ്മൂട്ടി ഫാനോ മോഹന്‍ലാല്‍ ഫാനോ അല്ല. മാത്രമല്ല ഈ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ നടത്തുന്ന പേക്കൂത്തുകളോട് എനിക്ക് യാതൊരു താല്പര്യവും ഇല്ല. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമ പ്രേക്ഷകന്‍ മാത്രമാണ് ഞാന്‍.

ബാംഗ്ലൂരില്‍ ആയതിനാല്‍ കേരളത്തിലെ വാര്‍ത്തകള്‍ അറിയാന്‍ പ്രധാനമായും ഞാന്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളെ ആണ്. ഇന്ന് അങ്ങനെ ഒരു സൈറ്റില്‍ കണ്ട ഒരു വാര്‍ത്തയും അത് വായിച്ചപ്പോള്‍ തോന്നിയ കുറച്ചു സംശയങ്ങളും ഇവിടെ കുറിക്കുന്നു.

വാര്‍ത്തയുടെ ഉള്ളടക്കം ഇതാണ്. ഈ വാര്‍ത്ത‍ എഴുതിയ ലേഖകന്‍ പണ്ട് ഏതോ വാര്‍ത്ത‍ വാരികയുടെ ചെന്നൈ ലേഖകന്‍ ആയിരുന്നു. അക്കാലത്തു മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍, അംബേദ്കറിന്റെ വേഷം ചെയ്തു ദേശിയ ശ്രദ്ധ നേടിയിരുന്നു. അതോട് കൂടെ ഈ ലേഖകന്റെ ഉത്തരേന്ത്യക്കാരനായ പത്രാധിപര്‍ക്ക് ആ സൂപ്പര്‍ സ്റ്റാറിന്‍റെ അഭിമുഖം ചെയ്യാന്‍ ഭയങ്കര ആഗ്രഹം ആയത്രേ. താരത്തിന്‍റെ അപ്പോയിന്റ്മെന്റ് വാങ്ങുക എന്ന കഠിനമായ ദൌത്യം പത്രാധിപര്‍ എല്പിച്ചതാവട്ടെ നമ്മുടെ ഈ ലേഖകനെയും. പക്ഷെ നമ്മുടെ ലേഖകന് താരത്തെ വിളിക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല അത്രെ. കാരണം തരാം ഇടതു പക്ഷ ചാനലിന്‍റെ തലപ്പത്തിരുന്ന് കൊണ്ട് അദ്വാനിടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനെ പറ്റിയും മൂന്നാറില്‍ അദ്ദേഹം ഭൂമി കയ്യേറി എന്നാ ആരോപണത്തെ കുറിച്ചും ഒക്കെ ഈ ലേഖകന്‍ വാരികയില്‍ എഴുതിയിട്ടുണ്ടാരുന്നു പോലും.

ഏതായാലും ആരണ്ടോക്കെയോ വഴി ഒടുവില്‍ ലേഖകന്‍ ബന്ധപ്പെട്ടു താരത്തെ. താരം ജാഡ ഇട്ടു ആദ്യം എങ്കിലും ഇംഗ്ലീഷ് വാരിക ആയതിനാല്‍ രാജ്യം മുഴുവന്‍ അദ്ദേഹത്തെ പറ്റി അറിയും എന്ന് കരുതി സമ്മതിച്ചു അഭിമുഖം നല്‍കാന്‍ ഒരു നിബന്ധനയും ഉണ്ടായിരുന്നു 3 പേജെങ്കിലും ഉണ്ടായിരിക്കണം അഭിമുഖം. പാവം താരം!! ഈ ലേഖകന്‍ അഭിമുഖം നടത്താന്‍ വന്നിരുന്നില്ല എങ്കില്‍ അങ്ങേരു എങ്ങനെ പ്രശസ്തനായേനെ? അതോ സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നടന്മാരുടെ കൂട്ടത്തില്‍ പുള്ളിയും ഉണ്ട് എന്ന് ചില ബി.ബി.സി ക്കാര്‍ മനസ്സിലാക്കട്ടെ എന്ന് കരുതിയാവാനും മതി. ഏതായാലും ഇത് വരെ ലേഖകന്‍ എഴുതിയ വാര്‍ത്തക്ക് ഒരു കുഴപ്പവും ഇല്ല. ഇനിയാണ് ലേഖകന്‍ താരത്തിന്‍റെ ജാടയെ കുറിച്ച് പറയുന്നത്.

ഒരു ദിവസം കാലത്ത് താരം പത്രാധിപരെ വിളിച്ചിട്ട് പറഞ്ഞത്രേ അന്ന് ചെന്നയില്‍ വന്നു അങ്ങേരെ ഇന്റെര്‍വ്യൂ ചെയ്യണമെന്നു. പാവം പത്രാധിപര്‍ എങ്ങനെ ഡല്‍ഹിയില്‍ നിന്ന് വരും ഇത്ര പെട്ടന്ന്? അതോണ്ട് നമ്മുടെ ലേഖകനോട് പത്രാധിപര്‍ പറഞ്ഞു മോനെ നീ തന്നെ അങ്ങ് ഇന്റര്‍വ്യൂ നടത്തിയാല്‍ മതി. നിന്നെ കൊണ്ട് പറ്റും, നിനക്കെ പറ്റൂ എന്നൊക്കെ. അതോടെ ലേഖകന്‍ വിനയത്തോടെ താരത്തെ വിളിച്ചു പറഞ്ഞു പത്രാധിപര്‍ക്ക് പകരം താനാണ് വരുന്നത് ഇന്റെര്‍വ്യൂ നടത്താന്‍ എന്ന്. ഇത് കേട്ട് വീര്യം കൂടിയ താരം പറഞ്ഞത്രേ നാലു ദിവസം കഴിഞ്ഞു കോട്ടയം നഗരത്തില്‍ വന്നു ഇന്റെര്‍വ്യൂ നടത്തണമെന്ന്.

അങ്ങനെ അഞ്ചാം നാള്‍ നമ്മുടെ പാവം ലേഖകന്‍ കോട്ടയത്ത്‌ ചെന്നപ്പോള്‍ താരം കോട്ടയത്ത്‌ ഒരു സര്‍ക്കസ് കൂടാരത്തില്‍ ഭൂതമായി അഭിനയിക്കുകയായിരുന്നത്രേ. നമ്മുടെ ലേഖകനോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് തരാം അഭിനയിക്കാന്‍ പോയി. സര്‍ക്കസ്‌ കൂടാരത്തിലെ പൊടിയും ചൂടും സഹിച്ചു വെള്ളം പോലും കുടിക്കനാവാതെ ലേഖകന്‍ വൈകുന്നേരം വരെ കാത്ത് നിന്നൂ. അപ്പോള്‍ താരം പറഞ്ഞു നാളെ വന്നാല്‍ ഇന്റെര്‍വ്യൂ തരാം എന്ന്. അങ്ങനെ പിറ്റേന്നും എന്‍റെ നമ്പര്‍ എപ്പോള്‍ വെറും എന്ന് ആലോചിച്ചു ലേഖകന്‍ അവിടെ ചെന്നു. അപ്പോഴേക്കും സ്ഥലത്തെ കുറേ പത്രക്കാര്‍ എത്തിയിട്ടുണ്ട്. അവര്‍ പോയിട്ട് അഭിമുഖം തരാമെന്നും അവരോട് ഒന്നും മിണ്ടില്ലെന്നും താരം പറഞ്ഞത്രേ. "ഡല്‍ഹിയില്‍ നിന്നും വന്ന ആള്‍ രണ്ടു ദിവസമായി എന്റെ അഭിമുഖത്തിന് കാത്തു നില്‍ക്കുമ്പോഴാണോ നിങ്ങള്‍" എന്ന് താരം സ്ഥലത്തെ സാധാരണ പത്രക്കാരോട് പറഞ്ഞു അവരെ ഒഴിവാക്കി. ഈ താരത്തിന്റെ ഓരോ ജാടയെ. ഒടുവില്‍ അന്ന് വൈകുന്നേരം താരം നമ്മുടെ ലേഖകനെ കാരവാനിലേക്ക് വിളിച്ചു അഭിമുഖം നല്‍കിയത്രെ. അത്ഭുതം എന്ന് പറയട്ടെ, നമ്മുടെ ഈ താരത്തിന് അപ്പോള്‍ ഒരു ജാടയുമില്ലായിരുന്നു.

ഇതില്‍ പറയുന്ന താരം മമ്മൂട്ടി ആണ് എന്ന് ഏതു മലയാളിക്കും മനസ്സിലാകും.ഇനി ഈ ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില സംശയങ്ങള്‍:
മമ്മൂട്ടി അംബേദ്‌കറായി വേഷമിട്ട ചിത്രം റിലീസ് ആയത് 2000ഇല്‍ ആണ്. പട്ടണത്തില്‍ ഭൂതം എന്ന ചിത്രം റിലീസ് ചെയ്തത് 2009 ഇലും. ലേഖകനോട് പത്രാധിപര്‍ താരത്തിന്റെ ഇന്റെര്‍വ്യൂ ആവശ്യപ്പെട്ടത് മമ്മൂട്ടി അംബേദ്കര്‍ വേഷം ചെയ്ത സമയത്ത്. ലേഖകന്‍ ഇന്റെര്‍വ്യൂ നടത്തുന്നത് പട്ടണത്തില്‍ ഭൂതത്തിന്റെ സെറ്റില്‍ വച്ചും. അതായത് മമ്മൂട്ടിയുടെ ഒരു ഇന്റര്‍വ്യൂ കിട്ടാന്‍ വേണ്ടി ലേഖകന്‍ എടുത്ത സമയം ഒന്‍പതു വര്‍ഷം. പക്ഷെ ലേഖകന്‍ തന്നെ പറയുന്നു ലേഖനത്തില്‍ ഒരു മാസത്തെ ശ്രമത്തിനൊടുവില്‍ മമ്മൂട്ടി അനുവദിച്ചു അഭിമുഖത്തിന് എന്നും. അപ്പോള്‍ പിന്നെ ഈ ഒരു മാസം എങ്ങനെ ഒന്‍പതു വര്‍ഷമായി???
കള്ളത്തരം എഴുതുകയാണെങ്കില്‍ മിനിമം ഒരു സ്റ്റാന്‍ഡേര്‍ഡ് എങ്കിലും വേണ്ടേ??? അതോ ഒന്‍പതു വര്ഷം മുന്‍പ് ഈ പത്രാധിപര്‍ തന്നോട് ഇന്റെര്‍വ്യൂവിനു സമയം ചോദിച്ചിരുന്നു എന്ന് പെട്ടന്ന് ഓര്‍ത്തു മമ്മൂട്ടി 2009ഇല്‍ ലേഖകനെ വിളിച്ചതാണോ???

വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു മുന്‍പ് അതിനെ സാധൂകരിക്കുന്ന കുറച്ചെങ്കിലും വസ്തുതകള്‍ ഉണ്ടോ എന്ന് കൂടെ ലേഖകന്‍ ഉറപ്പു വരുത്തേണ്ടിയിരുന്നു. അതില്ലാത്ത പക്ഷം ഇങ്ങനെ ഒരു ലേഖനം വഴി മമ്മൂട്ടിയെ പറ്റി കുറച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യമാണോ ലേഖകന് ഉള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിന്നെ മലയാള സിനിമയിലെ താരങ്ങളെ പറ്റി എതിര്‍ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ കുറ്റം പറയുന്നതല്ലാതെ മുടിഞ്ഞ ജാഡയാണ് എല്ലാത്തിനും എന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരും ഇതിനു മുന്‍പ് പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെയിരിക്കെ ഇങ്ങനെ ഒരു ലേഖനം കണ്ടപ്പോള്‍ ആദ്യം കുറച്ചു അല്ഭുതം തോന്നി. പിന്നെയാണ് ലേഖനത്തില്‍ പരസ്പര വിരുദ്ധമായ ചില കാര്യങ്ങള്‍ ഉണ്ടെന്നുള്ളത് ശ്രദ്ധയില്‍ പെട്ടത്. അവ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നു എന്ന് മാത്രം.

ഇങ്ങനെ വാര്‍ത്തകള്‍ യാതൊരു ലക്കും ലഗാനുമില്ലാതെ എഴുതി വിടുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ: ചെറ്റത്തരം എഴുതുന്നതിനും ഒരു പരിധി ഇല്ലേഡേയ്?

ഇനി ഒറിജിനല്‍ ലേഖനം വായിക്കണം എന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...